ഇരുട്ടിലെ നിലവിളികൾ

 2024 ഡിസംബർ 3 

അന്താരാഷ്ട്ര ഭിന്നശേഷി ദിനം!

****************************

ഇരുട്ടിലെ നിലവിളികൾ

==================



ആത്മവിശ്വാസമുള്ളവരാകുക! ആർജ്ജിതരാവുക!

അവഗണനകളെ നേരിട്ടുവന്നൊരു കാലം എനിക്കുമുണ്ടാ യിട്ടുണ്ട്. യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാനും അംഗീകരിക്കാനും വ്യക്തിയും സമൂഹവും തയ്യാറാവണം. 


അക്ഷരങ്ങളാണ് എന്നെ പുറം ലോകത്തേക്ക് എത്തിച്ച വഴിവിളക്കായി നിന്നത്! എന്റെ ഊർജ്ജവും ശക്തിയും പിന്തുണയും ഇന്ന് അക്ഷരങ്ങളാണ്. എന്നിലെ സർഗ്ഗാത്മകതയോട് ദൈവത്തിനോട് നന്ദിയുണ്ട്. 


ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും ബുദ്ധിയും കാഴ്ചയും കേഴ് വിയും തന്നിട്ടുണ്ട്. എല്ലാം തികഞ്ഞൊരു കാലവും അനുഭവി ച്ചിട്ടുണ്ട്! അന്ന് ഇത്തരക്കാരെയൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം.


എന്നാൽ ആർക്കൂം പിടികൊടുക്കാതെ നമ്മെ തോല്പിക്കുന്ന അവസ്ഥകളുമായി ജീവിക്കുന്നവരുണ്ട്. ഒരു പരിധിവരെ സാമ്പത്തികം ഭിന്നശേഷിക്കാരെ പിന്തുണച്ചേക്കാം! എന്നാൽ എത്ര സമ്പന്നതയിലും നിസ്സഹായരായിപ്പോകുന്ന കൂട്ടരെ ക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു! ബുദ്ധിപരിമിതിയുള്ള, സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാതെ താൻ ആരെന്നും എന്തെന്നും പോലും അറിയാതെ മൗനസാക്ഷികളായി ഈശ്വര സൃഷ്ടികളായി നമ്മുടെയിടയിൽ കഴിയുന്ന ഒരുകൂട്ടർ! അവരുടെ കുടുംബം!! കാവൽ മാലാഖമാരായി നിൽക്കുന്ന മാതാപിതാക്കൾ. 


സുഗതകുമാരി ടീച്ചറും കവി രാവുണ്ണി മാഷുമൊക്കെ ഈയവസ്ഥയെ കവിതകളാക്കിയിട്ടുണ്ട്. എന്നാൽ സാധാരണക്കാർക്കു വായിക്കാവുന്ന ഭാഷയിൽ മറ്റുചില കാര്യങ്ങൾ ഞാനെഴുതുകയാണ്.


ഇക്കാലം നേരിടുന്ന മറ്റൊരു വെല്ലുവിളി കൂടിയുണ്ട്.

വിദ്യാഭ്യാസവും അറിവും നേടിയ ഇക്കാലത്ത് പൊന്നുപോലെ വളർത്തിയ ഭിന്നശേഷി മക്കളെ കുരുതികൊടുത്ത് , ആത്മാഹുതി ചെയ്യുന്നു. മാധ്യമങ്ങളിൽ മിക്കവാറും കേൾക്കാറുള്ള വാർത്തയാണ്. ലോകത്തിനു മുന്നിൽ ക്രൂരരും തെറ്റുകാരുമായി അവർ തലതാഴ്ത്തി നിക്കേണ്ടിവരുന്നു! 

"തങ്ങളുടെ കാലശേഷം!!" എന്നൊരു ഉത്തരമില്ലാ ചോദ്യത്തിനുമുന്നിൽ തോറ്റുകൊടുക്കാതെ കാലത്തിനു മുന്നിൽ/ ലോകത്തിനുമുന്നിൽ അവർ ചോദ്യചിഹ്നമുയർ ത്തുകയാണ്. ഇവിടെ നമുക്കും എന്തുചെയ്യാൻ കഴിയും!!??! 


ഉന്നതവിദ്യാഭ്യാസവും സമ്പന്നയുമായ ഒരമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്!!! "എനിക്കു താങ്ങാൻ കഴിയാതെ വരുന്നകാലം എന്തുചെയ്യണമെന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്!" ആ വാക്കുകൾക്ക് മുന്നിൽ ഞാൻ നിസ്സഹായയായി!നിർവികാരയായി......


 ഒരു ഹോം നേഴ്സ് ന്റെ സഹായം ഇക്കൂട്ടർക്ക് പിന്തുണയാ യെന്നു വരില്ല. സ്നേഹവും വാത്സല്യവും കാരുണ്യവും ത്യാഗമനോഭാവവും ഒക്കെ ഉണ്ടെങ്കിലേ ഇവരെ പരിചരി ക്കാനും സംരക്ഷിക്കാനുമൊക്കെ കഴിയൂ.  ഹോം നെഴ്സു മാർക്ക് അതൊരു ജോലിയാണ്! അവർക്ക് കുടുംബമുണ്ട്, ഉത്തരവാദിത്ത്വങ്ങളുണ്ട് . ഒരുദിവസം പോലും നിമിഷം പോലും കണ്ണുവെട്ടാതെ പരിചരണം നൽകാൻ മാറിമാറിവരു ന്നവർക്ക് കഴിഞ്ഞെന്നുവരില്ലാ. 


മാറി മാറിവരുന്ന സംസ്ഥാന, കേന്ദ്ര ഭരണകർത്താക്കൾ ഉൾപ്പടെയുള്ളവർ ഭിന്നശേഷിക്കാരുടെ കാര്യത്തിൽ കൂടുതൽ തല്പരരാവേണ്ടതുണ്ട്. സംരക്ഷണകേന്ദ്രങ്ങളും അലവൻസു കളും അവകാശങ്ങളും ഉൾപ്പടെ പുതിയ പദ്ധതികൾ നടപ്പിലാ ക്കേണ്ടതുണ്ട്. മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾ അവിടെ സുരക്ഷിതരാണ് എന്ന് ഉറപ്പുനൽകേണ്ടതാണ്. മാനുഷിക പരിഗണനയോടെ കാരുണ്യപ്രവൃത്തിയായിക്കണ്ട്, വൻ കിട കോർപ്പറേറ്റ് മുതലാളിമാരും സ്ഥാപനങ്ങളുമൊക്കെ കൈകോർത്താൽ നല്ല സംരക്ഷിത കേന്ദ്രങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതേയുള്ളൂ!!!


സർക്കാർ നൽകുന്ന 1300- 1600 തുകയൊക്കെ മരുന്നിനും ചെലവിനും ശുശ്രൂഷയ്ക്കും അരികേപോലും എത്തില്ലാ..... കൈയിനെങ്കിലും ചലനസ്വാതന്ത്ര്യമുള്ളവർക്ക്  ചെറുകൈ ത്തൊഴിൽ ചെയ്താൽത്തന്നെ വിപണിയും വില്പനയുമൊക്കെ മിടുക്കും അതിസാമർത്ഥ്യവുമൊക്കെയുള്ളവർക്ക് മാത്രം  പറഞ്ഞിട്ടുള്ളതാണ്.  


ഈ ഭിന്നശേഷി ദിനത്തിൽ ഇരുട്ടിലെ നിലവിളി ആരും കേൾക്കാതെ പോവരുത്! 


സ്നേഹപൂർവ്വം 

മായ ബാലകൃഷ്ണൻ! 

3 - 12- 2024

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി