ദിനാവലോകനം ,കാവ്യശിഖ



 ദിനാവലോകനം.

============

കാവ്യശിഖയിൽ 29/2/ 2024 വ്യഴാഴ്ച  

( എൻ വി കൃഷ്ണ വാരിയർ ടീമിന്റെ ) 

 ദിനാവലോകനം ച്യയ്യുന്നത് മായ ബാലകൃഷ്ണൻ.

( ടീം മാധവിക്കുട്ടി) 

അറിവുകേടും പരിചയക്കുറവും ഉണ്ട്. എങ്കിലും ഞാനൊന്ന് ശ്രമിച്ചു നോക്കുകയാണു.


പതിവുപോലെ ശിഖയുടെ കുയിൽനാദം മീന ടീച്ചർ 5.40നു എത്തി. ഇത്തവണ , വർദ്ധിച്ച ചൂടിനോട് പ്രതികരിച്ച് ദിവാകരദേവനോട് താപം കുറച്ച് സൗഖ്യം നൽകണേയെന്നാണു ചുരുങ്ങിയ വരികളിൽ അപേക്ഷിക്കുന്നത്. 


8 മണിക്ക് കാവ്യശിഖ കൂട്ടായ്മയും വന്നു.

ടീം എൻ വി കൃഷ്ണ വാരിയർ ,നയിക്കുന്ന കവി പരിചയം& പുസ്തക വിശകലനം എന്ന പ്രോഗ്രാമായിരുന്നു.  

വീരാൻ കുട്ടി മാഷുടെ പ്രതിരോധ കവിതകൾ . ശൈലജ വർമ്മയാണു തയ്യാറാക്കിയത്.


സമകാലിക ഇന്ത്യയിൽ വായിക്കാനായി തെരഞ്ഞെടുക്കേണ്ടതായ, അല്ലെങ്കിൽ നിർബ്ബന്ധമായും വായിച്ചിരിക്കേണ്ട  കവിതാസമാഹാരമാണ്‌ വീരാൻ കുട്ടിയുടെ പ്രതിരോധ കവിതകൾ എന്നു ഊന്നിപ്പറഞ്ഞുകൊണ്ടാണു വിശകലനം തുടങ്ങിയത്. വീരാൻകുട്ടി പ്രതിരോധ കവിതകൾ എന്ന കവിതാസമാഹാരം 2021ൽ മാക്ബെത്‌ പബ്ലിക്കേഷൻസ്‌ ആണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.  ലോകകവിതയിൽ നിന്നുള്ള മൊഴിമാറ്റമുൾപ്പെടെ 35 കവിതകളാണു് ഈ സമാഹാരത്തിലുള്ളത്‌. 

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള
ജൈവബന്ധത്തെ വാക്കുകൾകൊണ്ട്
കൂട്ടിക്കെട്ടുന്ന കവിയാണ്‌ വീരാൻകുട്ടി.

ആഡംബരങ്ങളേയും അലങ്കാരങ്ങളേയും കൂട്ടുപിടിക്കാതെ ലളിതമായ ഭാഷയിൽ, വായിക്കുന്ന ആർക്കും എളുപ്പം മനസ്സിലാകുന്ന ഭാഷയിൽ തീർക്കുന്ന ഈ പ്രതിരോധ കവിതകൾ! 

 വ്യക്തമായും ശക്തമായും ലളിതമായും പറയാനുള്ള അദ്ദേഹത്തിന്റെ കഴിവ്‌ എടുത്തുപറയേണ്ടതാണെന്ന് എഴുതിയിരിക്കുന്നു ശ്രീമതി ശൈലജ വർമ്മ. തുടർന്ന് 


കവിത മനുഷ്യന്റെ അതിജീവന മന്ത്രമാണെന്നും സമൂഹത്തിന്റെ സങ്കടങ്ങളുടെ നാവായി കവി മാറണമെന്നും ഉള്ള സന്ദേശമാണ്‌ വീരാൻ കുട്ടി മുന്നോട്ടു വയ്ക്കുന്നത്‌ ,എന്ന്  പറഞ്ഞുകൊണ്ട് ഓരോ കവിതയേയും പരിചയപ്പെടുത്തിയിരിക്കുന്നു.


  തെളിവ്, മൺ വീറ്, ഉരഗമേ, നാവടക്കം, എന്നിങ്ങനെ അവസാനം "ആദ്യമവർ ജൂതരെ തേടി വന്നു"എന്ന മാർട്ടിൻ നിമോളറുടെ  ഒരു വിവർത്തന കവിതയും പരിചയപ്പെടുത്തി. 

കവിയ്ക്കും ശൈലജ വർമ്മയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട്

മെഹറൂസ് പ്രമോദ്,  വാണ്ടറിംഗ് ഫോർ ഹുമാനിറ്റി, ശ്രീജ വിധു, രേഖ സി ജി , ശ്രീല ശ്രീ ,ഇ ജിനൻ , കെ ജി കണ്ണൻ ,മീനാ അരവിന്ദ് 

അനിത ജയരാജ്, വനു, ഗംഗാദേവി ടി, ഗീത ടി, മണിയാംകുളം സുബ്രൻ എന്നിവർ ഈ വിശകലനത്തോട് പ്രതികരിച്ചിട്ടുണ്ട്. 


ശ്രീ മുഹമദ് സഗീർ ഈ വിശകലനത്തിനു സാമാന്യം ദീർഘമായ മറ്റൊരു കുറിപ്പുമായാണു പ്രതികരിച്ചത്. കവി ശ്രീ വീരാൻ കുട്ടിയുടെ മൺ വീറ് എന്ന കവിതാ സമാഹാരം ഏതാനും വർഷം മുൻപ് ഒരു അട്ടപ്പാടി സ്വദേശി കത്തിച്ച സംഭവത്തിന്റെ കാര്യകാരണ സഹിതം അനുകൂലിച്ചവരുടെയും പ്രതികൂലിച്ചവരുടെയും ന്യായവാദങ്ങൾ ഉൾപ്പെടുത്തി പരിസ്ഥിതി വാദവും മനുഷ്യജീവിതവും തമ്മിലുള്ള  

പോരാട്ടത്തിന്റെ പച്ചയായ മുഖം തുറന്നുകാണിച്ചു. 


12  മണിക്കുശേഷം ആദ്യം വന്നത് ശ്രീമതി വനജ രാജഗോപാലിന്റെ കൂട്ടമണി എന്ന കവിതയായിരുന്നു.


  നമ്മളെ ബാല്യത്തിലേക്കും സ്കൂളിലേക്കും വീണ്ടും തിരിച്ചുകൊണ്ടെത്തിക്കുന്നുണ്ട് ആ കവിത. അറിവ് ആർജ്ജിക്കുന്നതിനേക്കാൾ വിശപ്പ് എന്ന ആമാശയത്തിന്റെ കിതപ്പ് മുന്നിട്ടുനിന്ന കാലം! മഴക്കാലത്തിന്റെ നോവും ഭീതിയും ദരിദ്ര മനസ്സുകളെ പിടിച്ചുകുലുക്കിയതും വരികളിൽ കാണാം. അങ്ങനെ ബാല്യത്തിന്റെ രുചിഭേദങ്ങൾക്കൊപ്പം ഇന്നും മധുരത്തോടെ ആ കൂട്ടമണി മുഴങ്ങാറുണ്ടെന്ന് കവി . 

ഈ കവിത ഏറെപ്പേർക്കിഷ്ടമായി. പ്രതികരണമറിയിച്ചുകൊണ്ട് 

ശ്രീജ വിധു  ഗംഗാദേവി ടി, അനിത ജയരാജ്, മെഹ്രൂസ് പ്രമോദ്, കെ ജി കണ്ണൻ, ശൈലജ വർമ്മ,ഗീത ടി, എന്നിവർക്കൊപ്പം ഗതകാല സ്മരണകൾ അയവിറക്കിക്കൊണ്ട് ഡോക്ടർ അജയ് നാരായണനും സന്ധ്യയോടെ എത്തി. വൈകാതെ അജയ് സർ സൂചിപ്പിച്ച തിരുത്തലുകളുമായി വനജ വീണ്ടും കൂട്ടമണി പോസ്റ്റ് ചെയ്തു.


അടുത്തതായി നരവേട്ട എന്ന കവിതയുമായി 

ശ്രീമതി മീന അരവിന്ദ് ആയിരുന്നു വന്നത്. മീന ടീച്ചർ അത് ചൊല്ലി അർത്ഥ സമ്പുഷ്ടമാക്കി . പേർ അർത്ഥമാക്കുന്നത് പോലെ പകൽ വെളിച്ചത്തിപ്പോലും സ്വതന്ത്രമായി നടക്കാൻ മനുഷ്യനു ഭയപ്പെടണം!  മദ്യവും ലഹരി വസ്തുക്കളും കൊച്ചുകുഞ്ഞുങ്ങളെപ്പോലും കാർന്നുതിന്നുന്ന സ്ഥിതി ആശങ്കയോടെ വിവരിക്കുന്നു. പൊന്നുപോലെ വളർത്തിയ മക്കൾ കൺമുന്നിൽ പൊലിഞ്ഞുപോകുമ്പോൾ ആരോടാണു പറയേണ്ടതെന്ന് കവി നിസ്സഹായയാവുന്നു. ഈ കാലഘട്ടത്തിൽ നരവേട്ടയൊഴിവാക്കി നല്ല ചിന്തകൾക്കുടമയാകുക എന്ന് പ്രഖ്യാപിക്കുകയാണു കവി.


 സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തിനെ മീനാമ്മ തുറന്നെഴുതി , എന്നറിയിച്ചുകൊണ്ട് ശ്രീമതി ഗീത ടി,  ഗംഗാദേവി ടി, അനിത ജയരാജ്, ശൈലജ വർമ്മ ,വനു, എന്നിവരും സമകാലീന യാഥാർത്ഥ്യം. പേടിയാകുന്നു വഴിയിലിറങ്ങാൻ!,ഒറ്റയ്ക്കിരിക്കാൻ!

എന്നറിയിച്ചുകൊണ്ട് ശ്രീമതി രേഖ സി ജി യും  ഈ കവിതയോട് പ്രതികരിച്ചിരിക്കുന്നു.  


വൈകീട്ടോടെ ,അമ്പതാണ്ടാപ്പുറവും ഇപ്പുറവും എന്ന കവിതയുമായി രേഖ സി.ജി വന്നു.

താൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തിൽ ഉറച്ചു നിൽക്കുന്ന ഒരു തൊഴിലാളി! സുബ്രേട്ടൻ. അര നൂറ്റാണ്ടു മുൻപും ശേഷവുമുള്ള കാലത്തെ കവിതയിൽ വരച്ചുകാട്ടുന്നുണ്ട്.  

"വർഗ്ഗസമരത്തിൻ്റെ

കാലൊച്ചകളിൽ

മണ്ണെണ്ണ വിളക്കിൻ്റെ നിഴലിൽ

പുതിയ വഴി വെട്ടിതെളിക്കും." എന്നാൽ അമ്പതാണ്ടിപ്പുറം 


"ഊർന്നിറങ്ങുന്ന 

നിയോൺ ബൾബിൻ്റെ

വഴിവെട്ടത്തിൽ 

നീൽകമൽ കസേരയിൽ

തനിക്കുപിൻപേ വന്നവരുടെ

മടുപ്പില്ലാത്ത

മന:പാഠമായ

സ്റ്റഡിക്ലാസിൻ്റെ നിശബ്ദത." 

 മാറ്റങ്ങളൊന്നുമില്ലാതെ അന്നും ഇന്നും സുബ്രേട്ടൻ! 

കെ ജി കണ്ണൻ, ഡോക്ടർ അജയ് നാരായണൻ,ഗംഗാദേവി ടി , വനു, അനിത ജയരാജ് എന്നിവർ രണ്ടുകാലത്തെയും തൊട്ടെഴുതി എന്ന്  അഭിപ്രായപ്പെട്ടു.


രാത്രി 7 മണിയോടെ,  ഒരു ക്ഷമാപണത്തോടെയാണു   മാധവിക്കുട്ടി ടീമിലെ ബിനില ബാബുവും മെഹ്രൂസും ചേർന്നെഴുതിയ 22 / 2 ലെ പ്രതിദിനാവലോകനം എത്തിയത്.  ശിഖാപത്രമായി ശ്രീമതി ഗംഗാദേവി ടി യും കവിത്തിളക്കമായി ഇണക്കവും പിണക്കവും എന്ന കവിതയ്ക്ക്  വനജ രാജഗോപാലിനെയും തിരഞ്ഞെടുത്തു. പോസ്റ്ററും ഉണ്ടായിരുന്നു. സ്മിത ഭരതാണു പോസ്റ്റർ ഇട്ടത്.


8 മണിയോടെ , വനു വന്ന് ശൈലജ വർമ്മ തയ്യാറാക്കിയ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. ടീം എൻ വി കൃഷ്ണവാരിയർ  ഇനിമുതൽ കവികളേയും പുസ്തകങ്ങളേയും പരിചയപ്പെടുത്തുന്ന 'കവി പരിചയം' എന്ന പംക്തി തുടങ്ങുന്നുവെന്ന് അറിയിച്ചു.  


  എട്ടരയോടെ  28/ ആം തീയതിയിലെ  (ബുധൻ) ദിനാവലോകനം (ടീം വൈലോപ്പിള്ളിയുടെ) രമ്യാ രാമൻ (ടീം എൻ വി കെ) തയ്യാറാക്കിയവതരിപ്പിച്ചു. ശിഖാപത്രമായി ദിവ്യ ജി എസ് ഉം ടീം വള്ളത്തോൾ, കവിത്തിളക്കമായി ശ്രീജ വിധു വും (ടീം വൈലോപ്പിള്ളി )തിരഞ്ഞെടുത്തു.പോസ്റ്ററുകളും ഇട്ടു  വനു.


തുടർന്ന് രണ്ട് ദിവസത്തെ അവലോകനങ്ങൾ ഒരുദിവസംതന്നെ ഇട്ടതിന്റെ പരിഭവം  രേഖ സി ജി പങ്കുവച്ചു. അവലോകനം എഴുതാമെന്നേറ്റവർ ഒഴിഞ്ഞുമാറുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ട് എല്ലാവരും മനസ്സിലാക്കണമെന്നും ഓർമ്മിപ്പിക്കുന്നു . ചേർന്നു നിന്നുകൂടേയെന്നാണു രേഖ എല്ലാവരോടുമായി ചോദിക്കുന്നത്.


അവലോകനം വായിച്ചവർ അഭിപ്രായമിടാൻ വനു ആവശ്യപ്പെട്ടതു കണ്ട് നിരവധി പേർ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ടായി.


ഇന്ന് കവിതകൾ കുറവായിരുന്നു.  എങ്കിലും 

കിനാവിന്റെ ആറ്റിക്കുറുക്കിയെടുത്ത മറവി എന്ന കുറുങ്കവിത കുറിക്കുകൊള്ളുന്നതായിരുന്നു. 

പുതിയവ വരുമ്പോൾ പല നീറുന്ന സത്യങ്ങളും തമസ്ക്കരിക്കപ്പെടുന്നു എന്ന് ശ്രീമതി ഗംഗാ ദേവി ടി അഭിപ്രായപ്പെട്ടു. 


കവിത്തിളക്കവും ശിഖാപത്രവും ഒരു വെല്ലുവിളിയാണു.   

 ഏറെപ്പേർ ഇഷ്ടപ്പെട്ട വനജ രാജഗോപാലിന്റെ കൂട്ടമണി ഉണ്ടായിരുന്നെങ്കിലും,  കാലത്തോട് സംവദിക്കുന്ന നരവേട്ട എന്ന കവിതയെഴുതിയ ശ്രീമതി മീന അരവിന്ദ് നെ കവിത്തിളക്കമായ് എടുക്കുന്നു.


  കൂട്ടമണി എന്ന കവിതയുടെ ആത്മാവുമായി പൂർണ്ണമായും ഉൾച്ചേരുന്ന അഭിപ്രായം അറിയിച്ച കണ്ണൻ മാഷിനെ ശിഖാപത്രമായും തിരഞ്ഞെടുക്കുന്നു.


അപാകതകൾ ക്ഷമിക്കുമല്ലോ!


സ്നേഹപൂർവ്വം

മായ ബാലകൃഷ്ണൻ ടീം മാധവിക്കുട്ടി .

മാർച്ച് 1, 2024

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി