വെള്ളപ്പൊക്കത്തിലെ പൂച്ച ഉഷ സുധാകരൻ
ആസ്വാദനം ഉഷ സുധാകരൻ
വെള്ളപ്പൊക്കത്തിലെ പൂച്ച
"ന്റെ ഭഗോത്യേ, കാത്തോണേ.. ന്റെ കുട്ടിക്ക് ഒന്നും വരുത്തല്ലേ, രണ്ടിനേം ഒരു കേടും വരുത്താതെ രണ്ട് പാത്രത്തിലാക്കി തരണേ." യെന്ന് മുത്തശ്ശി ആട്ടിൻകുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വരികൾ മായയുടെ പുസ്തകത്തിലെ 'ആമീം സൈറേം' എന്ന കഥയിൽ നിന്നും ഞാൻ വായിച്ചപ്പോൾ, കുറച്ച് നേരത്തേക്ക് ഞാനെന്റെ കുട്ടിക്കാലത്തേക്ക് പോയി. എന്റമ്മമ്മ എന്റടുത്ത് നിന്നും പറയുന്നത് പോലെ തോന്നി.
അതു പോലെ 'രാമൻ, തെന്നാലിരാമൻ എന്ന കഥയിലെ "എന്നാലും ദൈവമേ..ആ പട്ടി..അതില്ലായിരുന്നെങ്കിൽ ഇപ്പോ രണ്ടു ശവമാ ഇവിടെ കാണേണ്ടിയിരുന്നത് " എന്ന് അമ്മമ്മ തെന്നാലി രാമനെന്ന പട്ടിയെ കുറിച്ച് പറഞ്ഞതും എന്റെ ഉള്ളിൽ തട്ടി.
മായയുടെ 'വെള്ളപ്പൊക്കത്തിലെ പൂച്ച' എന്ന പുസ്തകം കൈയിൽ കിട്ടിയിട്ടൊരാഴ്ചയിൽ കൂടുതലായി. രണ്ട് ദിവസം കൊണ്ട് തന്നെ വായിച്ചു തീർത്തു. മായ ബാലകൃഷ്ണൻ എന്ന എഴുത്തുകാരിയെക്കുറിച്ച് ഞാൻ കാണുന്നത് ഓപ്പോളെന്ന് ഞാൻ വിളിക്കുന്ന ബിന്ദുടീച്ചറിൽ നിന്നും.
നാലാം വിരലിൽ വിരിയുന്ന മായയെക്കുറിച്ച് ടീച്ചർ പറഞ്ഞപ്പോഴേ മനസ്സിലൊരുപാട് ബഹുമാനം തോന്നി.
മായയുടെ 'വെള്ളപ്പൊക്കത്തിലെ പൂച്ച' എന്ന ബാലകഥകൾ കുട്ടികൾക്ക് മാത്രമല്ല വലിയവർക്കും ഇഷ്ടമാവും. ആറ് കഥകളുടെ സമാഹാരമാണിതിലുള്ളത്. ഓരോ കഥകളിലും മായ മനുഷ്യന്റെ നന്മയെയും തിന്മയെയും കുറിച്ച് അക്ഷരങ്ങളിലൂടെ അസ്സലായി നമുക്ക് പകർന്നു തന്നിട്ടുണ്ട്. മൂന്നര പതിറ്റാണ്ടിലേറെയായി കിടക്കയിൽ ജീവിതം നയിക്കുന്ന മായ തന്റെ ഒറ്റവിരലുകൊണ്ടാണിത് എഴുതിയതെന്നോർത്തപ്പോൾ മനസ്സിൽ ശരിക്കും ഞാൻ മായയെ തൊഴുതു.
സാഹചര്യവും, കഴിവും ദൈവം അനുഗ്രഹിച്ചു നൽകി, അതു വേണ്ട പോലെ ഉപയോഗപ്പെടുത്താതെ അലസരായി ജീവിക്കുന്നവരും, ചെറിയ പ്രശ്നങ്ങളെപ്പോലും നേരിടാൻ വയ്യാതെ, ഡിപ്രഷൻ, ജീവിതം മടുത്തു, ദുരിതമെന്ന വാക്കുകളുപയോഗിക്കുന്ന എല്ലാവരും കണ്ടുപഠിക്കണം
മായയുടെ ഈ ഇച്ഛാശക്തിയും പരിശ്രമവും.
'വെള്ളപ്പൊക്കത്തിലെ പൂച്ച ' എന്ന ഈ പുസ്തകം ലോകത്തെല്ലാവരും വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു. ഇനിയുമിനിയും
' മായ ബാലകൃഷ്ണനെന്ന' ഈ അദ്ഭുതപ്രതിഭയുടെ ഒറ്റവിരലിൽ നിന്നും ഞങ്ങൾ വായനക്കാർക്ക് ഒരുപാടെഴുത്തുകൾ വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, മായക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ...
ഉഷ സുധാകരൻ✍
Comments
Post a Comment