എഴുത്ത്, കാവ്യജീവിതം ജി ശങ്കരക്കുറുപ്പ്

 ഫെബ്രുവരി 2 മഹാകവി ജി സ്മരണ ദിനം. 

അദ്ദേഹത്തിന്റെ എഴുത്ത് / കാവ്യ ജീവിതത്തിലൂടെ ഒരു സഞ്ചാരം 

=========================== മായാ ബാലകൃഷ്ണൻ 

 

"' സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ 

സ്നേഹത്തിൻ ഫലം സ്നേഹം,ജ്ഞാനത്തിൻ ഫലം ജ്ഞാനം

സ്നേഹമേ പരം സൗഖ്യം,സ്നേഹഭംഗമേ ദുഃഖം.

സ്നേഹം മേ ദിക്കാലാതിവർത്തിയായ് ജ്വലിച്ചാവൂ! " (സൂര്യകാന്തി)


സൂര്യകാന്തിയുടെ  മുഗ്ദ്ധമാം സ്നേഹത്തെ പാടിപ്പുകഴ്ത്തി സ്നേഹഗായകനാവുന്ന മഹാകവി , 'വിശ്വദർശന' ത്തിൽ ഭാവഗായകനായ് , കേവലമൊരു സോപാനഗായകനായി പ്രപഞ്ചനാഥന്റെ ഗോപുരവാതിക്കൽ കൈകൂപ്പി വണങ്ങി നിൽക്കുകയാണ്. ശുദ്ധവും സത്യവുമായ ഉൾക്കാഴ്ച്ച പകർന്നു തരുന്ന മഹാകവി ജി ശങ്കരക്കുറുപ്പ്

 1901 ജൂൺ മൂന്നിനു എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് ഗ്രാമത്തിൽ ജനിച്ചു . 1978 ഫെബ്രുവരി 2 നു അന്തരിച്ച അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 43 വർഷങ്ങൾ കഴിയുന്നു 

ഭാരതത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ' ജ്ഞാനപീഠം'  ആദ്യമായ് ലഭിച്ചത്  1965 ഇൽ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 'ഓടക്കുഴൽ ' എന്ന കൃതിക്കായിരുന്നു! 1963 ഇൽ ' വിശ്വദർശനം' എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അവാർഡും ലഭിക്കുകയുണ്ടായി!  

കാലത്തിനു മുൻപേ നടക്കാനറിയുന്നവർ, ക്രാന്തദർശികൾ ആണു കവികൾ എന്നു പറയാറുണ്ട് . ജീവിതത്തിന്റെ ഉൽകൃഷ്ടതകളെ അവർ തനിക്കു ചുറ്റുനിന്നും നമ്മെ കാണിച്ചുതരുന്നു. 

 

  കാർഷിക സംസ്കൃതിയിൽ ഉരുവംകൊണ്ട നാടാണല്ലോ കൈരളി. അവിടെ കർഷകനാണ് ഈ മണ്ണിന്റെ നട്ടെല്ല് !  "ആ ചോദ്യചിഹ്നം" എന്ന കവിതയിൽ , ഈ നാടിന്റെ ഭാരം താങ്ങിയാണു കർഷകന്റെ നടുവളഞ്ഞത് എന്നു  പറയുന്നു കവി . വിഷം വിളയുന്ന ഭക്ഷണം കഴിച്ച് പടുകുഴിയെണ്ണാൻ തുടങ്ങിയ നമ്മൾ ഇന്ന് മാത്രമേ കൃഷിയേയും മണ്ണിനേയും നമ്മോട് ചേർത്ത് നിർത്തേണ്ടതാണെന്ന തിരിച്ചറിവ് നേടുന്നുള്ളൂ. എന്നാൽ അമ്പതു അറുപത് വർഷങ്ങൾക്കു മുൻപേ കവി ആ സത്യം നമ്മോട് വിളിച്ച് പറഞ്ഞിരുന്നു .

"നാളെ" എന്ന കവിതയിൽ 

" പാരിനെ മരതകപ്പച്ചയാലുടുപ്പിച്ച പാവമേ ഭവാൻ

 അർദ്ധനഗ്നനായ് കാലം പോക്കി

നാടിനു കതിരിടും കനകം നൽകീ

നാടോ കൂടിയ കടത്തിനു കുടി വിട്ടിറങ്ങിച്ചൂ ..

എന്നു തുടരുന്ന വരികളിൽ........

 നിൻ നിണച്ചൂടില്ലെങ്കിൽ മരവിച്ചേനെ രാജ്യം !

നിൻ നെറ്റിവേർത്തില്ലെങ്കിൽ മരുവായേനെ ലോകം 

നിൻ നടുവളഞ്ഞതു നാടിന്റെ ഭാരം മൂലം "  ( നാളെ )

കാർഷിക കടം താങ്ങാനാവാതെ തല തന്നെ മുറിച്ച് കൊടുക്കുകയാണ്  ഇന്ന് കർഷകർ . ഉണ്മയെ തിരിച്ചെടുക്കാൻ വെമ്പണം ഇനിയുള്ള കാലം നാം എന്ന് കവി പറഞ്ഞിരിക്കുന്നത് എത്ര ദീർഘവീക്ഷണത്തോടെയാണ്.   

 

പാരിന്റെ അനന്തവിസ്മയതക്കു മുന്നിൽ നമിച്ചു നിൽക്കുന്ന കവി, ഓടക്കുഴലിൽ ജീവിതത്തിന്റെ അന്തസ്സാരശൂന്യതയെ വ്യക്തമാക്കുകയാൺ്.  ഈ പ്രപഞ്ചസൃഷ്ടാവിന്റെ / ചൈതന്യത്തിന്റെ കുളിരലതയില്ലെങ്കിൽ എല്ലാം  മണ്ണടിഞ്ഞു ചേരുന്ന നശ്വരതയാണു അതിലെ പ്രമേയം.  


 " നന്മയെചൊല്ലി വിനിശ്വസിക്കാം ചിലർ

തിന്മയെപറ്റിയേ പാടൂ ലോകം !"(ഓടക്കുഴൽ)


എന്ന് ഓടക്കുഴലിൽ പാടിയതിനെ കവി അന്വർത്ഥമാക്കുകയാണ് പെരുന്തച്ചനിലേക്ക് വരുമ്പോൾ. എന്നാൽ തച്ചനായാലും ഞാനൊരച്ഛനല്ലേ എന്ന് വിലപിക്കുന്ന വൃദ്ധപിതൃ ഹൃദയത്തെ തുറന്നു കാണിക്കുകയാൺ് , തിരുത്തി എഴുതപ്പെടുകയാണു,  പെരുന്തച്ചൻ എന്ന കൃതിയിലൂടെ മലയാളത്തിന്റെ എക്കാലത്തേയും ഭാവഗായകനായ മഹാകവി ജി ! പെരുന്തച്ചനിൽ തന്നെ ഏറെ ഗ്രാമീണമായ പദപ്രയോഗങ്ങൾ നിറഞ്ഞ് സ്വന്തം നാടിനെ ചേർത്തു നിറുത്തുന്ന കാവ്യഭാഷ ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതെയുള്ളൂ.

'നോവും തിന്നും

കരളിനേ പാടുവാനാവൂ

മധുരമായ് നിത്യമായാർദ്രമായ് .....'  (കരിംതുമ്പികൾ ) 

എന്നതും മനസ്സിനെ സ്പർശിക്കുന്ന ചില കവി വാക്യങ്ങൾ.

ടാഗോർ കവിതകളിൽ ഗീതാഞ്ജലിക്ക് മലയാളത്തിൽ വളരെയധികം തർജ്ജമകൾ ഉണ്ടായിട്ടുണ്ടെങ്കിലും മഹാകവി ജി സംഗീതാത്മകമായി പദ്യരൂപത്തിൽ തയ്യാറാക്കിയ തർജ്ജമയാണ്  മുന്നിട്ട് നിൽക്കുന്നത് .    

 ഗീതാഞ്ജലിയുടെ പരിഭാഷയിൽ  നിന്നും ....

" എവിടെ നിർഭയമാകുന്നു മാനസം

എവിടെ നില്ക്കുന്നു ശീർഷം സമുന്നതം

എവിടെ വിജ്ഞാനം പൂർണ്ണ സ്വതന്ത്രമായ്

അവികലമായ് വിരാജിപ്പൂ നിത്യവും !

മുക്തിതൻ സ്വർഗ്ഗരാജ്യമതിങ്കലേക്കെന്റെ

നാടൊന്നുണരണേ ദൈവമേ !

എന്റെ നാടൊന്നുണരണേ ദൈവമേ !" 

എന്നത് കേൾക്കുമ്പോൾ നമ്മുടെ അന്തരംഗവും ഒന്ന് സടകുടഞ്ഞെ ഴുന്നേൽക്കുന്ന അനുഭവമാണ്‌ നൽകുന്നത് . 

എന്നാൽ സ്ത്രീപക്ഷ ചിന്തകൾ വളരെ ശക്തമായ ഭാഷയിൽ കാണുന്നത് യശോധര എന്ന കവിതയിലാണു...


" നാരിക്കു സാത്വികശുദ്ധി പാടില്ലയോ

നാരി പുരുഷന്നു ചങ്ങല മാത്രമോ

ഒന്നനങ്ങുമ്പോൾ കരയുന്ന ചങ്ങല

ഒന്നു കുടഞ്ഞാൻ മുറുകുന്ന ചങ്ങല "  

എന്നിങ്ങനെ യശോധരയുടെ ധർമ്മസങ്കടങ്ങൾ പങ്കുവയ്ക്കുകയാണ് ആ കവിതയിൽ ! 


"വിളഞ്ഞപാടം " എന്ന കവിതയിൽ

" കുല തെല്ലു ചുവന്ന പച്ചനെല്ലിൻ

നിരയെങ്ങും നിറയും നിലങ്ങൾ നീളേ "

എന്ന വരി വായിക്കുമ്പോൾ കവി തന്റെ ജന്മനാട്ടിലേക്ക്, ആ വീട്ടു മുറ്റത്തേക്ക് പറിച്ചു നടപ്പെടുകയാണ്  . അത്  തന്റെ വീടിന്റെ  ഉമ്മറക്കോലായിൽ ഇരുന്നു കവി കാണുന്ന ദൃശ്യമായിട്ടേ  ആ നാടും വീടും സുപരിചിതമായിട്ടുള്ളവർക്ക് തോന്നൂ.  " വിളഞ്ഞപാടം " എന്ന കവിതയിൽ തന്നെ വിളഞ്ഞു തല കുമ്പിട്ടുനിൽക്കുന്ന നെൽച്ചെടിയെ കാണിച്ച് തന്ന്, സ്വാർത്ഥനും അഹംഭാവിയുമായ മനുഷ്യനെ, ഉണ്മയുടെ , വിനയത്തിന്റെ അല്ലെങ്കിൽ " വിദ്യയേറുമ്പോൾ വിനയമേറുമോ ' !!? അല്ലെങ്കിൽ " താഴ്ന്ന നിലത്തേ നീരോടൂ " എന്നൊക്കയുള്ള മണ്മറഞ്ഞ കാരണവന്മാരുടെ വാമൊഴികളെ കുറച്ചുകൂടെ വ്യക്തമാക്കി തരുകയല്ലേ ചെയ്യുന്നത്.  

 " തലപോലുമഹോ പരാർത്ഥമായി -

ചെലവാക്കാൻ മടിയില്ലാത്ത സാധു നെല്ലേ ,

തവ ചേവടിയിൽ കുനിഞ്ഞിടട്ടെ

പടുവാം സ്വാർത്ഥപരായണൻ മനുഷ്യൻ ! "

( വിളഞ്ഞ പാടം മഹാകവി ജി   )

 തലപോലും കൊടുക്കാൻ മടിയില്ലാത്തവനായ നെൽച്ചെടി ! ആ ചെടിയുടെ മുന്നിൽ മനുഷ്യൻ തല കുനിക്കണം . അത്രയും ദാന ശീലം പരാർത്ഥ സ്നേഹം വന്ദിക്കേണ്ടതു തന്നെ  /തികഞ്ഞ മാനവികതയാണു കവി ദർശിക്കുന്നത് !

സ്വല്പം വിപ്ലവാത്മകമാണു 'ചന്ദനക്കട്ടിൽ" !

" നെല്ലും പണവും കുമിഞ്ഞവർക്ക് 

കൊല്ലും കൊലയും കുലാധികാരം !"  എന്ന് കവി വാക്യം! 

മനുഷ്യന്റെ ആധിപത്യസ്വഭാവം കൊടികുത്തി വാഴുന്ന അവസ്ഥ അതായത് സ്വത്തും സമ്പത്തും ഏറുമ്പോൾ മനുഷ്യൻ തന്നിൽ താണവനെ ഭരിക്കപ്പെടുന്ന അധീശത്വ മനോഭാവം. കൊല്ലും കൊലയും ഏറുന്ന ധാർഷ്ട്യതയാണ് ആ കവിതയിൽ  പറയുന്നത് . 

 തന്റെ കവിതകളുടെ ആത്മാവ് താൻ ജനിച്ചു വളർന്ന നാടിന്റെ ഉയിരും ആത്മാവും കടംകൊണ്ട് എഴുതിയതാണെന്ന്  പറയുമ്പോൾ ചന്ദനക്കട്ടിൽ എന്ന കവിതയിലെ ചില സന്ദർഭങ്ങൾ ഓർത്തുപോവുകയാണ് . 

ചന്ദനക്കട്ടിൽ പണിയാൻ ചന്ദനമരം തേടി കിഴക്കൻ മലകളിലേക്ക് പോകുന്ന നായന്മാർ ,തച്ചന്മാർ സംഘത്തെ എഴുതുമ്പോൾ തന്റെ മനസ്സിൽ, പണ്ട്  ഈ നാട്ടിൽ നിന്നും കിഴക്കന്മലകളിലേക്ക് അതായത് മലയാറ്റൂർ മലമേടുകളിൽ ഈറ്റവെട്ടാൻ പോകുന്ന ക്രിസ്റ്റ്യൻ തൊഴിലാളികളുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് കവിയുടെ ആത്മകഥയിലുണ്ട്. അതുപോലെ 

ചന്ദനമരം തേടി കഥകൾ ഓരോന്നും പറഞ്ഞ്  പോകുന്ന നായർ സംഘത്തിന്റെയും തച്ചന്മാരുടേയും കഥകളിൽ നിറയുന്ന മുടിയേറ്റു കലാരൂപവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട് കവിതയിൽ.

ആ മുടിയേറ്റു കഥയിൽ ഒരു മരുമകനും അമ്മാവനുമാണു കാളിയും ദാരികനുമാവുന്നത്.  ദാരികന്റെ തല അറുക്കണം എന്നാണ്  തമ്പുരാന്റെ കല്പന. വെറും അഭിനയം പോര. സാക്ഷാൽ ദാരികന്റെ തല അറുത്ത് എടുത്ത് താലത്തിൽ വയ്ക്കണം കാളി , എന്നാണു മോളിൽ നിന്നും തമ്പുരാന്റെ വിധി. അങ്ങനെ കല്പനപ്രകാരം, കാളി, ദാരികന്റെ തലയറുക്കുകയാണ് കളിയിൽ ! 

നാട്ടിലെ പാലയ്ക്കാട്ടു കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനു  മുടിയേറ്റു നടക്കുമ്പോൾ,  ഏതോകാലത്ത് സാക്ഷാൽ ദാരികനെ അങ്കക്കലി മൂത്ത് വെട്ടി ക്ഷേത്രമുറ്റത്തെ കിണറ്റിൽ തള്ളി ഇട്ടിട്ടുണ്ട് എന്നാണ് ഞങ്ങളും കേട്ടിരുന്നത്.     

അപ്പോൾ ഞങ്ങളുടെ തലമുറ കേട്ടിട്ടുള്ളതും കവി അമ്മയിൽ നിന്നും കേട്ടിട്ടുള്ളതുമൊക്കെ ഈ നായത്തോടിന്റെ ആത്മാവിൽ ചേർന്നിട്ടുള്ള കഥകളാണ് .ആ പഴംകഥയിൽ കവി തന്റെ കാവ്യധർമ്മം പ്രയോഗിച്ച് തമ്പുരാന്റെ വിധി നടപ്പാക്കുന്നതായാൺ് കവിതയിൽ  ഉള്ളത് .

 

  കവി ,പ്രഭാഷകൻ /വിവർത്തകൻ, ഭാഷാപ്രവർത്തകൻ എന്നീ നിലകളിലും  സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ജി . കൂടാതെ ഏതാനും സിനിമാഗാനങ്ങളിലും ജി യുടെ കവിതകൾ ഉപയോഗിച്ചിട്ടുണ്ട്...ആദ്യകാല ചിത്രമായ നിർമ്മലയിലെ ശ്രാന്തമംബര നിദാഘോഷം....എന്നു തുടങ്ങുന്ന കടുകട്ടി ഭാഷയെ നല്ല സംഗീത വഴക്കത്തോടെ ശ്രീ ദക്ഷിണാമൂർത്തിസ്വാമി ഗാനമാക്കിയിരിക്കുന്നതും ആനന്ദദായകം തന്നെ !കുട്ടികൾക്കു വേണ്ടി അദ്ദേഹം രചിച്ചിട്ടുള്ള കവിതകൾ കണ്ട് നാം അത്ഭുതം കൂറും!


വാ കുരുവീ വരു കുരുവീ .....എന്നതും

"വാർമഴവില്ലേ മായല്ലേ...."

"ഒന്നാനാം കൊച്ചുതുമ്പീ

എന്റെ കൂടേ പോരുമോ നീ"


" കാട്ടുമരത്തിൻ കൊമ്പുകൾ തോറും

കയറാം മറിയാം ചാടാം

വാലാൽ ചില്ലത്തുമ്പിൽ ചുറ്റി

വലിഞ്ഞുകിടന്നൊന്നാടാം "

 ഇങ്ങനെ നേഴ്സറി ഗാനമായും കൊച്ചു ക്ലാസ്സുകളിൽ ചൊല്ലിപ്പഠിച്ചിട്ടുള്ളതും മഹാകവിയുടെ വരികൾ ആണെന്ന് എത്ര പേർക്കറിയാൻ പറ്റും !!! ഇളംചുണ്ടുകൾ/ഓലപ്പീപ്പി എല്ലാം അദ്ദേഹത്തിന്റെ ബാലസാഹിത്യ കൃതികൾ ആണു.....

എഴുത്തുകാരൻ എന്താവണം? എന്ന് പരാമർശിക്കുന്ന അദ്ദേഹത്തിന്റെ  ഒരു പ്രഭാഷണം ശ്രദ്ധേയം ആണു . ഒരു കർഷകൻ പാടത്ത് വിത്തെറിഞ്ഞ് നൂറുമേനി കൊയ്യുന്നതുപോലെ, ഒരു ശില്പി വെറും ഒരുകല്ലിനെ തന്റെ ഭാവനാ വിലാസം കൊണ്ട് കൊത്തിപരുവപ്പെടുത്തി സുന്ദരശില്പം മെനഞ്ഞെടുക്കുന്ന പോലെ,  ഒരു എഴുത്തുകാരൻ തന്റെ ആശയങ്ങളെ, ഭാവനകളെ , സുന്ദര പദങ്ങളാലും അക്ഷരങ്ങളാലും കൊണ്ട് കോർത്തിണക്കി ഉൾക്കാഴ്ച്ചയേകുന്ന സൃഷ്ടികൾ ആവിഷ്ക്കരിക്കുകയാണു ചെയ്യുന്നത്. ഒരർത്ഥത്തിൽ എല്ലാവരും ചെയ്യുന്നത് ഒരു കർമ്മം തന്നെ  !എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 

ആംഗലേയ സാഹിത്യത്തിന്റെ ആകർഷണം മലയാള ഭാഷയുടെ അപചയത്തിനു കാരണം ആവരുതെന്ന് മഹാകവി ഏതാണ്ട് 60  വർഷങ്ങൾക്കു മുൻപേ ഒരു പ്രഭാഷണത്തിൽ സൂചിപ്പിച്ചത് ഇന്നെത്രയോ സത്യമായിരിക്കുന്നു.  ഇനിയും നമ്മൾ മണ്മറഞ്ഞ മഹാത്മാക്കളുടെ വാക്കുകൾക്ക് ചെവിയോർക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഉണ്മയുടെ പര്യായമായ മഹാകവികളുടെ നാമം ഇവിടെ മുഴങ്ങികേൾക്കണം! വിശ്വദർശനത്തിൻ കാഹളം മുഴക്കിയ ഓടക്കുഴൽ നാദം നമുക്ക് അന്യമാവാതിരിക്കട്ടെ .....

 

മായ ബാലകൃഷ്ണൻ 

നായത്തോട്‌ .

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി