ഓണം അന്നും ഇന്നും അനുഷ്ഠാനങ്ങൾ

ഓണം അന്നും ഇന്നും അനുഷ്ഠാനങ്ങൾ 
********************** മായാ ബാലകൃഷ്ണൻ
 
ഓണവില്ല് # 29/ 8/ 2019
*************************
ഉൽസവങ്ങളും ആഘോഷങ്ങളും എപ്പൊഴും കൂടുതലായും ആഹ്ലാദിപ്പിക്കുന്നത് കുട്ടികളെയാണല്ലോ . അതുകൊണ്ടാവാം ഓണം എന്നുകേൾക്കുമ്പോളൊക്കെ നാം ബാല്യത്തിലേക്ക് ഇറങ്ങിപ്പോകുന്നത് ! ഓണമൊക്കെ ഇന്ന് ഓർമ്മയിൽ തുളുമ്പുന്ന നിറവിന്റെ ദിനങ്ങളാണ് . അത്രമാത്രം ഓണം എന്ന സാംസ്‌കാരിക പൈതൃകത്തെ വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു .
ഓണത്തിനൊപ്പം വരുന്ന ഒരുകൂട്ടം ഓണപ്പദങ്ങൾ മലയാളത്തിനു മാത്രം സവിശേഷമായിട്ടുള്ളത് വളരെ രസകരമായി തോന്നാം! ഓണപ്പരീക്ഷയിൽ തുടങ്ങി ഓണപ്പൂട്ട് (സ്കൂൾ)  ഓണത്തപ്പൻ , ഓണക്കോടി ,ഓണസദ്യ , ഓണനിലാവ്,   ഓണത്തുമ്പി ,ഓണപ്പൂക്കളം  , പുത്തനോണം .പിള്ളേരോണം. എല്ലാം പോയിട്ട് ഇപ്പൊ ഓണം ബംബർ ,ഓണം അഡ്വാൻസ് ,ഓണം ഉത്സവബത്ത ...ഹാ....! എന്തൊരോണം....!
 
ചിങ്ങം എന്നുകേൾക്കുമ്പോഴേ പുഞ്ചിരിതൂകിവരുന്ന മാസം ! മനസ്സും മാനവുമൊക്കെ തെളിഞ്ഞെത്തുന്ന നിറവിന്റെ, സമൃദ്ധിയുടെ കാലം .
ഇന്ന് തിരുവോണത്തിനു മാത്രം പൂവിട്ട് ഓണം ആഘോഷിക്കുന്നതിലേക്ക് കാര്യങ്ങളൊക്കെ ചുരുങ്ങിയിട്ടുണ്ട് . എന്നാൽ മുൻ നാളുകളിൽ കേരളത്തിൽ ത്തന്നെ തിരുവിതാംകൂർ , കൊച്ചി , വേണാട് എന്നപോലെ തെക്ക് വടക്ക് ഭേദത്തിൽ ഓണം ആഘോഷിക്കുന്നതിലും ആചാരങ്ങളിലും വ്യത്യസ്തത പുലർത്തിയിരുന്നു . ഞങ്ങളുടെ കൊച്ചിയും തിരുവിതാംകൂറും ചേരുന്ന മധ്യകേരളത്തിൽ ഞങ്ങളുടെ നാട്ടിൽ ചിങ്ങത്തിലെ അത്തം തുടങ്ങി പത്തു ദിവസം പൂവിട്ട് ഓണംകൊള്ളും . വളരെ പണ്ട് കർക്കിടകത്തിലെ ഓണം തുടങ്ങി കന്നിമാസത്തിലെ ഓണംകൂടി കൊള്ളുമായിരുന്നു  .
ഞങ്ങളുടെയൊക്കെ ബാല്യത്തിൽ അത്തത്തിനു മുൻപേ ഓണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കും . പൂവിടാൻ മണ്ണുകൊണ്ട് പ്രത്യേകം പൂത്തറ കെട്ടിക്കൊണ്ടാണു അതിന്റെ തുടക്കം . പൂത്തറ ആചാരാനുഷ്ഠാനത്തിന്റെകൂടി ഭാഗമാണു . പൂത്തറ എന്നാൽ   'വടക്കുംനാഥൻ 'കെട്ടണം എന്നാണു .  ആവണിപ്പലകയുടെ ആകൃതിയിലാണു ഈ വടക്കുംനാഥനെ കെട്ടുന്നത് .
ചെറിയ കനത്തിൽ മണ്ണു കുഴച്ച് വീട്ടുമുറ്റത്തു  മധ്യഭാഗത്തായിട്ടാണു തറ ഒരുക്കുന്നത് .  മണ്ണ് കുഴച്ചും പാകത്തിനു വലിപ്പത്തിലും നീളത്തിലുമൊക്കെ ഉണ്ടാക്കുന്നത് വളരെ സമയംഎടുക്കുന്ന പണിയാണു .  തറകെട്ടി മിനുക്കി പിന്നേം തിരുവോണത്തിനു വേണ്ട മാവേലിയേയും ബാക്കി സന്നാഹങ്ങളും ഒരുക്കിവയ്ക്കും  .

തിരുവോണത്തിനു അന്ന് ഞങ്ങളുടെ നാട്ടിൽ (മധ്യകേരളത്തിൽ ) പൂവിടുന്ന രീതിയില്ല. അന്ന് മാബലിതമ്പുരാനെ എഴുന്നള്ളിച്ച് ഇരുത്തുന്ന വലിയ ചടങ്ങാണു ഉള്ളത്. അതിനാണു പൂത്തറ ആയിട്ട് ആവണിപ്പലക തന്നെ ഉണ്ടാക്കുന്നത്. തമ്പുരാനല്ലേ...അപ്പൊ എഴുന്നള്ളിച്ച് തന്നെ ഇരുത്തണമല്ലോ . പൂജാദികർമ്മങ്ങൾക്കൊക്കെ ബ്രാഹ്മണരും മറ്റും ഇരിക്കുന്നത് ആവണിപ്പലകയിലാണല്ലോ .
കുട്ടികളും മറ്റുമാണ് തറ കെട്ടുന്നതും മാവേലിയെ ഉണ്ടാക്കുന്നതുമായ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത് . വലിയ മരപ്പലകയിൽ കുഴച്ച മണ്ണു അടിച്ചുപരത്തി , വക്കും മൂലയുമൊക്കെ പിടിപ്പിച്ച് ത്രികോണാകൃതിയിൽ സ്തൂപംരൂപത്തിൽ മാവേലി പല വലിപ്പത്തിൽ 5,6 എണ്ണമൊക്കെ ചുരുങ്ങിയത് ഉണ്ടാക്കും . മാവേലിയെകൂടാതെ ഉള്ളംകയ്യിൽ ഒതുങ്ങുന്ന വലിപ്പത്തിൽ  അമ്മിക്കല്ല് , ആട്ടുകല്ല് , ഉരൽ , ഉലക്ക , കിണ്ടി , അമ്മൂമ്മ ,അപ്പൂപ്പൻ എന്നുവേണ്ട അത്യാവശ്യം  കലാനൈപുണിയൊക്കെ പുറത്തെടുക്കാവുന്ന പണികളൊക്കെയുണ്ട്  . കുട്ടികൾ മണ്ണ് എടുത്തു ,ചെളിയായി എന്നുള്ള പഴിയൊന്നും അന്നാരും പറഞങ്ങൾഞ്ഞിരുന്നില്ല . തുടർന്നുള്ള ദിവസങ്ങൾ മഴ നനയ്ക്കാതെ വെയിലത്തു വച്ച്  ഉണക്കിയെടുക്കും .

അങ്ങനെ അത്തം എത്തിക്കഴിഞ്ഞാൽ, കുട്ടികളാണു പൂവിടലും ,പൂപറിക്കലും എല്ലാം . മുതിർന്നവർ നിർദ്ദേശങ്ങൾതന്നു കൂടെയുണ്ടാവും. അവർക്കു ഓണച്ചന്തയിൽ പോവുന്നതിനും സദ്യയും മറ്റും ഒരുക്കുന്നതിലാണു  ശ്രദ്ധ.
രാവിലെ എഴുന്നേറ്റ് കുളിക്കണം ,എന്നിട്ടുവേണം പൂവിടാൻ . അതുവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും ഉണ്ടാവില്ല കുട്ടികൾക്ക് .  പല്ല് തേച്ചു കയ്യുംകാലും കഴുകി ആ ചടങ്ങ് അങ്ങു ചെയ്യും ! ആദ്യം ചാണകം കൊണ്ട് പൂത്തറ മെഴുകണം! അതൊക്കെ അമ്മമാര് ചെയ്തുതരും . പിന്നെ തറയിൽ ആവണിപ്പലകയുടെ  തലയ്ക്കും വാലിനറ്റത്തും നടുക്ക് തുളസ്സിയിലവച്ച് അതിനു മീതെ ഒരുകുടന്ന തുമ്പപ്പൂ വയ്ക്കണം . അതിനു കീഴേയേ ഓരോ പൂവും ഇടാൻ പാടുള്ളൂ... ചിലരൊക്കെ പൂത്തറ വലിയ വട്ടത്തിൽ മാത്രം കെട്ടി അതിനുമുകളിൽ സ്റ്റെപ്പ് സ്റ്റെപ്പ് ആയി മൂന്നുംനാലും നില വരെ ഉണ്ടാക്കി വയ്ക്കും . അങ്ങനെയൊന്നും പാടില്ലയെന്നാണ് മുതിർന്നവർ പറയുന്നത്‌ .
തുമ്പപ്പൂവിട്ട് അതിനുചുറ്റും വീട്ടുമുറ്റത്തെ പൂക്കൾ ഓരോന്നും ഓരോ ഇതളായി വട്ടത്തിൽ വയ്ക്കും . ചെമ്പരത്തിയും മന്ദാരവും , ചിലപ്പോൾ ഓരോ ഇതളിനും ഇടയിൽ മറ്റു പൂവിന്റെ ഓരോ ഇതളും അടർത്തിവച്ചു എത്രയും മനോഹരമാക്കാൻ ആണ് ഏവരുടെയും ശ്രമം  !
ഇങ്ങനെ മഞ്ഞനിറത്തിൽ കോളാമ്പിപ്പൂ ,നീലയിൽ ശംഖുപുഷ്പം , ഗന്ധരാജൻ , കാശിത്തുമ്പ, ബൊഗയിൻ വില്ല , ചെത്തി , മുക്കുറ്റി ,കാക്കപ്പൂ...കാക്കപ്പൂവും മറ്റും എന്തോരം നേരമെടുത്ത് പറിച്ചാലാ ഇത്തിരിയുണ്ടാവുക!!! വേലിയിലും മറ്റും നിൽക്കുന്ന ചുന്ദരിപ്പൂവ് ....ഇങ്ങനെ അത്തംതുടങ്ങി മൂലംവരെ വലിയ ബുദ്ധിമുട്ടില്ലാതെ പോവും .  തുടർന്നുള്ള ദിവസ്സങ്ങളിൽ കൂടുതൽ പൂവ് വേണം .
മൂലംതൊട്ട് കളമിടുന്നതിൽ ചില പ്രത്യേക ക്രമങ്ങളുണ്ട് . മൂലത്തിനു കളത്തിനു (പൂത്തറയ്ക്കു) നാലുമൂലയ്ക്കും ചാണകംകൊണ്ട് ചെറിയ കളമെഴുതി അതിൽ തുളസ്സി ,തുമ്പ അങ്ങനെ ചെറിയകളം പൂവിടും ! പിന്നെ പൂരാടം, ഉത്രാടം ! പൂരാടത്തിനു പ്രധാനകളത്തിനു നേരെ വീട്ടുപടി വരെ ഓരോചാൽ  ഇടവിട്ട് കളം തീർത്തു പൂവിടണം. ഉത്രാടത്തിനു വീട്ടുപടിക്കു പുറത്തു കളമെഴുതി പൂവിടണം. മഹാബലിതമ്പുരാനെ പടിതുടങ്ങി സ്വീകരിക്കുന്നു എന്നതിന്റെ പ്രതീകം ആണു .
പടിക്കുപുറത്തിടുന്ന കളം ആണു ഏവരും കാണുന്നത് !  അതുകൊണ്ട് എത്രയും മനോഹരം ആക്കണം എന്നാണ് . നല്ല വലിപ്പത്തിലും ഭംഗിയിലുംതന്നെ വേണമെന്ന്  മത്സരിച്ചു പൂവിടും . ഓരോ ദിവസവും പൂവിട്ടു കഴിഞ്ഞാൽ ചാഞ്ഞും ചെരിഞ്ഞും കളം കണ്ട് ആസ്വദിച്ച് പിന്നെ അടുത്ത വീട്ടിലേക്ക് ഓടും !  അന്നത്തെ മത്സരം അങ്ങിനെയൊക്കെ ആയിരുന്നു .
അങ്ങനെ തിരുവോണം എത്തി. തിരുവോണ നാളിൽ മഹാബലി വരുംനേരം രാവിലെ ചൂലെടുക്കാൻ പാടില്ലാ എന്നാണ് .... അതുകൊണ്ട് ഉത്രാടത്തിനു വൈകുന്നേരം മുറ്റമടിച്ച് ചാണകംതളിച്ച് , കളത്തിലെ പൂക്കളൊക്കെ വാരിമാറ്റി ചാണകംമെഴുകി വൃത്തിയാക്കിയിടണം . ഉത്രാടത്തലേന്ന് തന്നെ , കളത്തിലും  മാവേലിയെ അണിയിക്കാനും അരിമാവ് അരച്ച് തയ്യാറാക്കണം . തൂശനില വെട്ടിവയ്ക്കണം, മാവേലിയെ അണിയിക്കാൻ തുമ്പക്കുടം വേണം . തുമ്പച്ചെടി കടയോടു കൂടി പറിച്ചെടുത്തതിനെയാണ് തുമ്പക്കുടം എന്നുപറയുന്നത് . ഉത്രാടത്തിനു രാവിലെ പൂക്കളമിട്ടു കഴിഞ്ഞാൽ,  ആരെങ്കിലുമൊക്കെ പറിച്ചെടുത്തു കൊണ്ടുപോകും മുമ്പേ തുമ്പക്കട പറിച്ചെടുത്തു കൊണ്ടുവയ്ക്കാൻ പറമ്പുകൾ തോറും ഓടും .പിന്നെ വേരിലെ മണ്ണ് കഴുകിവയ്ക്കണം !
അമ്മമാർക്ക് ഓണ അട ഉണ്ടാക്കലും സദ്യക്കുള്ള ഉപ്പേരി , ഇഞ്ചി  നാരങ്ങ, മാങ്ങ കറികളും ഉണ്ടാക്കുന്ന തിരക്കുകൾ ആവും . അടുക്കള നിറയെ പച്ചക്കറികളും പഴക്കുല തൂക്കിയിട്ടും , ഇതിനിടയിൽ അടയുണ്ടാക്കാൻ ചിരവി വച്ചിരിക്കുന്ന തേങ്ങാ ഓരോ നുള്ളു എടുത്ത് വായിലാക്കുന്നതും നമ്മുടെ പണിയാണു..
ഇങ്ങനെ ശരിക്കും ഒരു ഉത്രാടപ്പാച്ചിൽ ! സന്ധ്യയായാൽ പിന്നെ പൂവിളിയുടെ സമയമാണു . നല്ല രസമാണു .വീടിന്റെ ഓരോ ഭാഗത്തുനിന്നും അടുത്തവീട്ടിലെ കുട്ടികളുമായാണു പൂവിളി കൂവുന്നത്. ഇവിടെ  ഒന്ന് നീട്ടി കൂവി നിറുത്തുമ്പോൾ അപ്പുറത്തുനിന്നും മറുകൂവൽ എത്തിയിരിക്കും! ഇങ്ങനെ കുറച്ചുസമയം മത്സരിച്ചുള്ള കൂവൽ വളരെ രസകരമായിരിക്കും.
വെളുപ്പിനേ ഉണർന്ന് മാവേലിയെ എതിരേൽക്കുന്നത് വീട്ടിലെ മുതിർന്ന അംഗം ആണ് .സാധാരണ പുരുഷന്മാരോ ആൺകുട്ടികളോ ഒക്കെ ചെയ്യാറുണ്ട്  . വെളുപ്പിനു കുളിച്ചുവന്ന് ഈറനുടുത്ത് ആർപ്പോ... വിളികളുടെ ആരവത്തിൽ , തലേദിവസം മെഴുകി വൃത്തിയാക്കിയിട്ട പൂത്തറയിൽ ,  അരിമാവണിഞ്ഞ് പലകയിട്ട് തൂശനിലയിൽ മാവേലിയെ കുളിപ്പിച്ച് വച്ചു , ചന്ദനം തൊടുവിച്ചു  ,തുമ്പക്കുടം കൊണ്ട് മൂടി നിലവിളക്കു കൊളുത്തി ,തേങ്ങാ പൊട്ടിച്ച് വെള്ളം ഒഴിച്ച് അഭിഷേകം ചെയ്ത് എഴുന്നള്ളിച്ചു ഇരുത്തുന്ന ചടങ്ങ് ആണത്  . എന്നിട്ട് ആ രണ്ടുതേങ്ങാ പൊളിയിലും കിഴികെട്ടി തിരിതെളിച്ചു ,ഗണപതിക്കു അവിലും മലരും പഴവും വിളക്കിനുവച്ചു, തമ്പുരാനു മുന്നിൽ അടയും നിവേദിക്കും .  പടിവരെ ഓരോ കളത്തിലും ഈ ചടങ്ങുകൾ നടത്തി പടിക്കുവെളിയിലെ കളത്തിലും അടയും നേദ്യവുംവയ്ക്കും . വീട്ടുപടിക്കു പുറത്തുവയ്ക്കുന്ന മാവേലിയെയും നേദിക്കാൻ വയ്ക്കുന്ന അടയും മോഷ്ടിച്ചു കൊണ്ടുപോകുന്നതും , പതുങ്ങിനിന്നു കള്ളനെപ്പിടിക്കുന്നതുമൊക്കെ രസകരമായ പതിവാണ് അക്കാലങ്ങളിൽ .
 
ഇന്നല്ലേ നാട്ടിലെ സാംസ്കാരിക ക്ലബ്ബുകൾ വീടുകൾതോറും മാവേലിയും വാമന വേഷംകെട്ടലും ചവിട്ടിത്താഴ്ത്തലും പിരിവും അട കൊടുക്കലും ആർപ്പോ വിളികളും .... എന്തായാലും ഇന്നും ആ സാംസ്കാരിക ഒരുമ തന്നെയാണു കാണുന്നത് . എങ്ങും ആഹ്ലാദത്തിന്റെ അലയൊലികൾ തന്നെയാണു മുഴങ്ങുന്നതും .
അന്നത്തെ ഓണ അടയുടെ ടേസ്റ്റ് മറ്റൊന്നിനും കിട്ടില്ലാ.. സദ്യയാണെങ്കിലും ഓണസദ്യ തന്നെ ! ഇന്ന് എല്ലാം വരുത്തിക്കുന്നതിലേക്ക് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു . ഉത്രാടത്തിനു കോടിയുടുക്കണം, തിരുവോണത്തിനു അലക്കിയുടുക്കണം എന്നാണു മുത്തശ്ശിമാർ പറയുന്നത് .
ഓണസദ്യ കഴിഞ്ഞാൽ നാട്ടിൽ തിരുവോണത്തിന്റെ അന്നത്തെ ഓണക്കളി ബഹുകേമമാണു . അത്തം തുടങ്ങിയുള്ള ദിവസ്സങ്ങളിൽ രാത്രിയിലാണു നാട്ടിലെ ചില വീടുകളിൽ എല്ലാവരും ഒരുമിച്ചുകൂടി കളിക്കാറ് .തിരുവോണ നാളിൽ ഉച്ചക്കുശേഷം നാടിന്റെ നാലുകരയിലുമുള്ള വലിയൊരു ജനക്കൂട്ടം ഓണക്കളി കാണാൻ തടിച്ചു കൂടും. സ്ത്രീകളേക്കാൾ പുരുഷന്മാരാണു ഇവിടങ്ങളിൽ കളിക്കാൻ  കൂടാറുള്ളത്. വട്ടമിട്ടു നിന്നു പാട്ടുപാടി ഏറ്റുചൊല്ലി കൈകൊട്ടി , ചുവടുവച്ചു സ്ത്രീകളും പുരുഷന്മാരും  കുട്ടികളുമൊക്കെ അവർക്കൊപ്പം നിരക്കും!
തനി  ഗ്രാമീണമായ നാടൻപാട്ടു ശൈലിയിലാണു ആ പാട്ടുകൾ. ഗണപതി , സരസ്വതി . കൃഷ്ണലീലകൾ   , ഇതൊന്നും കൂടാതെ പച്ചക്കറികളുടെ പേരും സദ്യവട്ടങ്ങളും, കൂടാതെ നാട്ടിലെ സാമൂഹികാവസ്ഥയുമൊക്കെ വളരെ തന്മയത്വത്തോടെ ഓണപ്പാട്ടു രീതിയിൽ അവതരിപ്പിക്കും.  എന്നാൽ ഇന്ന് ആ തലമുറയൊക്കെ നാടുനീങ്ങിയതോടെ വലിയൊരു സംസ്കാരത്തിന്റെ അവശേഷിപ്പുകൾ തന്നെ മാഞ്ഞുപോയി . വലിയൊരു നഷ്ടം തന്നെയാണു  പുതുതലമുറക്ക് അതെല്ലാം.
ഒരുപക്ഷേ അതൊക്കെ അറിയാവുന്ന അന്നത്തെ ഇളംതലമുറകളിൽ പെട്ടവർ ആരെങ്കിലുമിന്നുണ്ടെങ്കിൽ ഒന്നു പുനരുജ്ജീവിപ്പിച്ചു കൊണ്ടുവരേണ്ടത്  , സാംസ്കാരികത്തനിമ നിലനിറുത്തേണ്ടത് ഇന്നിന്റെ ആവശ്യമാണു .
നമ്മുടെ ഓണം, കൃഷി , പുഴകൾ മലകൾ നാട്ടുനന്മകൾ എല്ലാം തിരിച്ചെടുത്താലേ നമുക്ക് നമ്മുടെ മണ്ണിലേക്കും വേരുകളിലേക്കും എത്തിപ്പിടിക്കാൻ കഴിയുള്ളൂ .... അതുവരേക്കും നമ്മൾ മലയാളികൾ വേരുകൾ നഷ്ടപ്പെട്ട്, മാനുഷികമൂല്യങ്ങളും സംസ്കാരവും നശിച്ച് ,  ആടിയുലയുന്നൊരു വടവൃക്ഷമായ്  ഇന്നിന്റെ കാലത്തിൽ നിപതിക്കും.
മുന്നോട്ടുള്ള കുതിപ്പിനു ഒരു തിരിഞ്ഞുനോട്ടം, ഓർമ്മയുടെ മുറ്റത്തു പൂക്കളം തീർത്തു നമുക്ക് നമ്മുടെ കുട്ടികളെ ചേർത്തുനിറുത്താം. ഒരുമയുടെ ഓണം. അതാകട്ടെ ഓണം! ചെറിയവൻ , വലിയവൻ എന്ന ഭേദങ്ങളില്ലാതെ , വർണ്ണവ്യതിയാനങ്ങളില്ലാതെ ഏവരും  ഒന്നാവാൻ , പ്രതീക്ഷകൾ തരുന്ന പൊൻ കിരണങ്ങൾ കതിരണിയട്ടെ ... മണ്ണിലും മനസ്സിലും !
  ഓണാശംസകൾ !

വായനപ്പുര ലേഖനമത്സരം
   ***************** (മായാ ബാലകൃഷ്ണൻ )
സ്നേഹപൂർവം 
മായ ബാലകൃഷ്ണൻ !

***************************************

👒പ്ലാവിന്റെ മരംകൊണ്ട്‌ പണിത പൂജ ചെയ്യാനിരിക്കുന്ന പലകയാണല്ലോ ആവണിപ്പലക . അതുപോലെ തലഭാഗത്ത് വലിയൊരു വൃത്താകൃതിയിലും പിന്നെ അതിനെ ബന്ധിപ്പിക്കുന്ന വാലുപോലെ വീതികുറച്ചു വലത്തോട്ടും , അതിനറ്റത്തു ചെറിയൊരു വൃത്താകൃതിയിലും   ,👒
🦋 രണ്ട് ഏട്ടന്മാരുടെ അനിയത്തി കുട്ടിയായ ഞാനും എല്ലാറ്റിനും അവർക്കൊപ്പം കൂടും . അത്തത്തിനു മുൻപേയുള്ള  ഒരു ദിവസം അടുത്തടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാം കൂടെ കുട്ടയും മൺവെട്ടിയുമായ് പൂത്തറ കെട്ടാനും മാവേലിയെ ഉണ്ടാക്കാനുമുള്ള മണ്ണെടുക്കാൻ പോവും. നല്ല പശിമയുള്ള മണ്ണ് വേണം അതിനു . വീടിനടുത്തുള്ള ഭഗവതി ക്ഷേത്രത്തിന്റെ ഒരുമൺതിട്ട്  ഞങ്ങളൊക്കെ  മണ്ണെടുത്ത് നികന്നിട്ടുണ്ടായി അന്നൊക്കെ . 🦋
,🦋🦋


Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി